ആലപ്പുഴ: ആലപ്പുഴ കേന്ദ്രീകരിച്ച് ഇറിഡിയം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ഹരിപ്പാട് സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ, മകൻ ജിഷ്ണു, മകൾ വൈഷ്ണവി, വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഏകദേശം 10 കോടിയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഭീഷണി ഭയന്ന് പലരും പരാതി നൽകുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഹരിപ്പാട് സ്വദേശിയിൽ നിന്ന് പ്രതികൾ 75.6 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.10 കോടി രൂപ നൽകിയാൽ ഇറിഡിയം നൽകാമെന്ന് അറിയിച്ച് തമിഴ്നാട് സ്വദേശികളായ സംഘം തങ്ങളെ സമീപിച്ചതായാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
ഇതേ തുടർന്ന് 10 കോടിയോളം രൂപ പ്രതികൾ പലരിൽ നിന്നായി സമാഹരിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.